‘ജയിലർ 2’വിൻ്റെ ഷൂട്ടിങ്ങിനായി രജനികാന്ത് കോഴിക്കോട് എത്തി. ആറു ദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. ചെറുവണ്ണൂരിലാണ് ചിത്രീകരണം നടക്കുക. ഇരുപത് ദിവസത്തെ ചിത്രീകരണമായിരിക്കും നടക്കുകയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ചിത്രീകരണം. കോഴിക്കോട് നിന്നും രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവച്ചു. “നാൻ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി” Rajinikanth 👍എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്.
ശനിയാഴ്ച്ച ബിസി റോഡിലുള്ള സുദർശൻ ബംഗ്ലാവിലാണ് സിനിമയുടെ കോഴിക്കോട് ഷെഡ്യൂൾ ആരംഭിച്ചത്. സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഇവിടം. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. കോഴിക്കോട്ടെ മറ്റു ചില ലൊക്കേഷനുകളിലും ചിത്രീകരണമുണ്ടാകുമെന്ന സൂചനയുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ജയിലർ ആദ്യ ഭാഗത്തിൽ മലയാളി താരമായ വിനായകനായിരുന്നു വില്ലനായി എത്തിയത്. വലിയ സ്വീകാര്യതയാണ് ഈ വേഷത്തിന് ലഭിച്ചത്.
സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിന്റെ ഭാഗത്തിൽ മോഹൻലാലും തെലുഗു സൂപ്പർ താരം ബാലകൃഷ്ണയും അടക്കമുള്ളവർ അണിനിരക്കുമെന്നാണു സൂചന.