
തെന്നിന്ത്യൻ സിനിമാ ലോകത്തെ ശ്രദ്ധേയ താരമായ സാമന്ത റൂത്ത് പ്രഭു, തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ആദ്യ സിനിമ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും മനസ്സുതുറന്നു. എൻ.ഡി.ടി.വി. വേൾഡ് സമ്മിറ്റിനിടെയാണ് താരം വൈകാരികമായി സംസാരിച്ചത്.
"എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ് എന്റേത്. എന്നാൽ, എന്റെ ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി, പേരും പ്രശസ്തിയും പണവും കയ്യടിയും വന്നു," സാമന്ത പറഞ്ഞു. "പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു." – സാമന്ത തന്റെ വാക്കുകൾ കൂട്ടിച്ചേർത്തു.
'ഊ അണ്ടാവാ' ഒരു വെല്ലുവിളി
അല്ലു അർജുൻ നായകനായ 'പുഷ്പ'യിലെ സൂപ്പർഹിറ്റ് ഗാനരംഗമായ 'ഊ അണ്ടാവാ'യിൽ അഭിനയിച്ചതിനെക്കുറിച്ചും സാമന്ത സംസാരിച്ചു. ആ ഗാനം ചെയ്തത് തന്നേക്കൊണ്ട് കഴിയുമോ എന്ന് സ്വയം പരീക്ഷിക്കാനായിരുന്നു.
"അതൊരു വെല്ലുവിളിയായിരുന്നു. ഞാൻ സ്വയം നൽകിയ വെല്ലുവിളി. ഞാൻ ഒരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. അതുകൊണ്ട് തന്നെ, ഒരാളും എനിക്ക് ബോൾഡായ കഥാപാത്രം തരാനും പോകുന്നില്ലായിരുന്നു" എന്നും സാമന്ത കൂട്ടിച്ചേർത്തു.
പുതിയ പ്രോജക്റ്റുകൾ
നിലവിൽ അഭിനയരംഗത്ത് സജീവമാണ് സാമന്ത.സംവിധായകരായ രാജ് ആൻഡ് ഡി.കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന സീരീസിലാണ് താരം ഒടുവിൽ പ്രത്യക്ഷപ്പെട്ടത്.'രക്ത ബ്രഹ്മാണ്ഡ്', തെലുങ്ക് ചിത്രമായ 'ബംഗാരം' എന്നിവയിൽ താരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.അടുത്തിടെ തെലുങ്ക് ചിത്രമായ 'ശുഭം' നിർമ്മിച്ച് നിർമ്മാതാവായും സാമന്ത അരങ്ങേറ്റം കുറിച്ചു.