അന്തരിച്ച നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ഫോട്ടോഷൂട്ടിനു പരിഹാസം. രേണുവിനെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്യുന്നുണ്ട്. തന്നെ പരിഹസിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രേണു ചുട്ട മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
‘പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നീ ആരാടാ പല്ലിക്കും ഉണ്ടെടാ അന്തസ്’ എന്നായിരുന്നു അതിന് രേണു നല്‍കിയ മറുപടി. രേണുവിനെ പിന്തുണച്ചും ആളുകള്‍ എത്തുന്നുണ്ട്.
‘രേണു പൃഥ്വിരാജിനോട് ഒരു ചാന്‍സ് ചോദിക്കെണേ. ഉറപ്പായും കിട്ടും. അത്രക്കും അഭിനയമാണ്. ഒരു രക്ഷയുമില്ല എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിന് ‘അദ്ദേഹം എന്നെ വിളിച്ചാല്‍ ഞാന്‍ അഭിനയിക്കും’ എന്നാണ് രേണു നല്‍കിയ മറുപടി.
‘‘എന്റെ പൊന്നു ചേച്ചി നേരത്തെ ഇങ്ങനെ ആയിരുന്നുവെങ്കിൽ ആരും ഒന്നും പറയില്ലായിരുന്നു. സുധി മരിച്ചപ്പോൾ ഇങ്ങനെ ആയതുകൊണ്ടാണ്. സുധി ഉള്ളപ്പോ ഇങ്ങനെ ആരും കണ്ടിട്ടില്ല, അഭിനയം, അല്ല പറഞ്ഞത് ഈ കോലം കെട്ട്.’’എന്നായിരുന്നു മറ്റൊരു കമന്റ്. ‘എനിക്ക് ഇഷ്ടമുള്ളതു ചെയ്യും, ഇപ്പോൾ ഇങ്ങനെ ചെയ്യാൻ തോന്നി’ എന്നായിരുന്നു രേണുവിന്റെ മറുപടി.
‘ഞാനൊന്നും പറയുന്നില്ല ചിലവിനു കൊടുക്കേണ്ടി വരും, എല്ലാം സുധിച്ചേട്ടന്റെ സന്തോഷത്തിനല്ലേ,’ എന്നു പറഞ്ഞ ആളോട് ‘അതേ, മാസം പറയുന്ന തുക തന്നാൽ മതി ചിലവിനെന്ന്’ രേണു മറുപടി നല്‍കി.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് രേണു സുധി. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോവും വലിയ രീതിയിൽ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. രേണു അഭിനയിക്കുന്ന ആൽബവും മറ്റും വൈറലാകുന്നതിനായി വളരെ വില കുറഞ്ഞ ക്യാപ്ഷനുകൾ നൽകുന്നതാണ് വിമർശകരെ ചൊടിപ്പിക്കുന്നത്.
ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് സുധി എന്ന കലാകാരൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. പിന്നീട് ഭാര്യയുമായുള്ള വേർപിരിയലിനുശേഷം ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് സുധി മകനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിരുന്നത്. മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു എന്ന വ്യക്തി സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുകൂടി സുധിക്കുണ്ട്. ആദ്യവിവാഹത്തിലെ മകനെ രേണു സ്വന്തം മകനെപ്പോലെയാണ് വളർത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയെയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും തനിച്ചാക്കിയാണ് സുധി യാത്രയായത്.