

ഹോളിവുഡ് നടി ഡയാൻ ലാഡ് (89) അന്തരിച്ചു. കാലിഫോർണിയയിലെ ഒജായിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. അഭിനയമികവിന് മൂന്നുതവണ ഓസ്കർ നാമനിർദേശം ലഭിച്ച താരമാണ് ഡയാൻ ലാഡ്.
വൈൽഡ് അറ്റ് ഹാർട്ട്’, ‘റാംബ്ലിങ് റോസ്’, മാർട്ടിൻ സ്കോർസെസെയുടെ ‘ആലിസ് ഡസിന്റ് ലിവ് ഹിയർ എനിമോർ’ എന്നിവയിലെ അഭിനയത്തിനാണ് ഡയാൻ ലാഡിന് ഓസ്കർ നാമനിർദേശം ലഭിച്ചത്. ‘റാംബ്ലിങ് റോസി’ലെ പ്രകടനത്തിന് ഡയാനിനൊപ്പം മകൾ ലോറാ ഡോണും ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ടു. മികച്ചനടിക്കുള്ള പുരസ്കാരത്തിനായിരുന്നു അത്.
200-ലധികം സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഡയാൻ അഭിനയിച്ചു. ചൈനാ ടൗൺ (1974), പ്രൈമറി കളേഴ്സ് (1998), ഗോസ്റ്റ് ഓഫ് മിസിസിപ്പി (1996) തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
താരത്തിന്റെ മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ലാഡിന് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം, പ്രത്യേകിച്ച് ഇഡിയൊപാത്തിക് പൾമണറി ഫൈബ്രോസിസ് (ഐപിഎഫ്) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുമ്പാണ് ലാഡിന്റെ ഭർത്താവ് റോബർട്ട് ചാൾസ് ഹണ്ടർ (പെപ്സികോ ഫുഡ് സിസ്റ്റംസിന്റെ മുൻ സിഇഒ) അന്തരിച്ചത്.