
ഹോളിവുഡ് നടി ആഞ്ജലീന ജോളി ലേസര്‍ ചികിത്സ നടത്തിയെന്ന് റിപ്പോര്‍ട്ട്. അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി ചെറുപ്പമായിരിക്കാനാണ് 50 കാരിയായ ആഞ്ജലീനയുടെ ശ്രമം. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും മുഖത്ത് ഭാവമാറ്റമില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ ആഞ്ജലീന എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് തീര്‍ച്ചയായും അവരുടെ യുവത്വം നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ആഞ്ജലീനയ്ക്ക് ചര്‍മ്മരോഗ വിദഗ്ദ്ധന്റെ സഹായവും അതിനായി ലഭിച്ചിട്ടുണ്ടെന്ന് ഇന്‍ ടച്ച് വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ദൃഢത നല്‍കുന്നതിനുമായി ചില ലേസര്‍ ചികിത്സകള്‍ താരം തിരഞ്ഞെടുത്തതായി ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് ലഭിച്ച ഫലം അതിശയകരമായിരുന്നു. അവര്‍ക്ക് ബോട്ടോക്‌സ് പുതിയ കാര്യമല്ല, വര്‍ഷങ്ങളായി അത് ഉപയോഗിക്കുന്നുണ്ട്. പക്ഷേ, മുഖത്ത് ഭാവമാറ്റമില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ അതിന്റെ ഉപയോഗത്തില്‍ വളരെ മിതത്വം പാലിക്കുന്നുണ്ടെന്നാണ് നടിയുമായുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.
ചികിത്സകള്‍ക്ക് പുറമെ, തന്റെ സൗന്ദര്യ സംരക്ഷണത്തിന് അനുയോജ്യമായ രീതിയില്‍ സമീകൃതാഹാര കാര്യത്തിലും ആഞ്ജലീന ശ്രദ്ധിക്കാറുണ്ട്. പ്രോട്ടീനുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമമാണ് തുടരുന്നത്. വര്‍ഷങ്ങളായി മാനസിക സമ്മര്‍ദ്ദമുള്ള സമയങ്ങളില്‍ വിശപ്പില്ലായ്മ പോലുള്ള പോഷകാഹാര വെല്ലുവിളികള്‍ അവര്‍ നേരിട്ടിരുന്നു. എന്നിരുന്നാലും നടി ഇപ്പോള്‍ കൂടുതല്‍ സുസ്ഥിരമായ ഒരു ഭക്ഷണരീതി സ്വീകരിച്ചിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യത്തില്‍ പ്രകടമായ പുരോഗതിക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'മരിയ' എന്ന സിനിമയിലാണ് ആഞ്ജലീനയെ അവസാനമായി കണ്ടത്. ഓപ്പറ ഗായികയായ മരിയ കല്ലാസിനെയാണ് ആഞ്ജലീന ചിത്രത്തില്‍ അവതരിപ്പിച്ചത്.