
കൊച്ചി: പിതാവിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് ഷൈന്‍ ടോം ചാക്കോ. ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടാണ് പിതാവ് മരണപ്പെട്ടത്. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ആ സമയത്തെ മമ്മൂട്ടിയുടെ ഫോണ്‍ കോള്‍ തനിക്ക് ഊര്‍ജ്ജം നല്‍കുന്നതായിരുന്നുവെന്നാണ് ഷൈന്‍ പറയുന്നത്. പല സമയങ്ങളിലും മമ്മൂട്ടി തനിക്ക് എനർജി തന്ന് മെസേജ് അയക്കാറുണ്ടെന്നും ഷൈൻ പറഞ്ഞു.
“മമ്മൂക്കയോട് ഞാൻ പറഞ്ഞു, 'മമ്മൂക്കാ എൻ്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയി'. ‘ങാ, ഞാനറിഞ്ഞു’ എന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയും ഒരു ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സമയമാണല്ലോ. മമ്മൂക്ക പക്ഷേ, എനിക്ക് എനർജി തന്നു. "എടാ, നീ അത്ര പ്രശ്നക്കാരനായ ഒരു കുട്ടിയൊന്നും അല്ല. ഇത്തിരി കുറുമ്പുള്ളൊരു കുട്ടിയാണെന്നേയുള്ളൂ. അതൊന്ന് മാറ്റിയാൽ മതി, അത്രേയുള്ളൂ. നീ വലിയ പ്രശ്നക്കാരനൊന്നുമല്ല. നമുക്ക് ഇനിയും പടം ചെയ്യാം." ഞാൻ മമ്മൂക്കയോട് പറഞ്ഞു, "മമ്മൂക്കയും വേഗം വാ, നമുക്കൊരു പടം ചെയ്യാനുള്ളതാണ്." " ആ ഓക്കെ, എല്ലാം ശരിയാവും. വിഷമിക്കുകയൊന്നും വേണ്ട. നമ്മൾ മാറി മുന്നോട്ട് പോവുക. ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളും." എന്ന് മമ്മൂക്ക പറഞ്ഞു.”- ഷൈൻ ടോം ചാക്കോ വിശദീകരിച്ചു.
“രമേഷ് പിഷാരടിയും ചാക്കോച്ചനും ചേർന്ന് കാണാൻ വന്നപ്പോഴായിരുന്നു സംസാരിച്ചത്. പിഷാരടിയാണ് മമ്മൂക്കയെ വിളിച്ചുതന്നത്. മമ്മൂക്ക പറഞ്ഞു, ‘ഞാൻ മെസേജ് വിട്ടിട്ടുണ്ടായിരുന്നു’ എന്ന്. ആ സമയത്ത് ഞാൻ മൊബൈലൊന്നും ഉപയോഗിച്ചിരുന്നില്ല. ഞാൻ നോക്കുമ്പോൾ മമ്മൂക്കയുടെ മെസേജ് വന്നിട്ടുണ്ട്. ഇതിന് മുൻപ് കൊക്കെയിൻ കേസ് ജയിച്ച സമയത്ത് മമ്മൂക്കയുടെ മെസേജ്, 'ഗോഡ് ബ്ലെസ് യൂ' എന്ന്. ഞാൻ ആലോചിച്ചു, എന്തിനാണ് മമ്മൂക്ക ഇങ്ങനെ മെസേജ് അയക്കുന്നതെന്ന്. ഞങ്ങൾ സ്ഥിരമായി ഫോണിൽ സംസാരിക്കുന്നവരൊന്നുമല്ല. എനിക്ക് മെസേജ് അയച്ചതുകൊണ്ട് മമ്മൂക്കയ്ക്ക് പ്രത്യേകിച്ച് ഹൈ ഒന്നും കിട്ടാനില്ല. പക്ഷേ, വേണ്ട സമയത്ത് ആ ഒരു എനർജി തരുന്നത് പോലെ ഒരു മെസേജ് വരും.”- ഷൈൻ പറഞ്ഞു.