

പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീൻസ് ലാൻഡിലെ തീയറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന 'ഗോസ്റ്റ് പാരഡൈസ്' എന്ന സിനിമ കൂടുതൽ തിരശീലകളിലേക്ക്. ക്വീൻസ്ലാൻഡിൽ നിർമിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ എന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു.
ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിൽ നിറഞ്ഞ സദസിലായിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീൻസ്ലാൻഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്‌ക്രീനിൽ കണ്ടതോടെ കൈയ്യടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം എത്തിയിരുന്നു.
നടനും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ. മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ് കെ. മാത്യു തന്നെയാണ്. ജോയ് കെ.മാത്യുവിന്റെ കീഴിൽ ചലച്ചിത്ര പരിശീലനം നേടിയവരാണ് സിനിമയിലെ 26 നവാഗത പ്രതിഭകളും. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് സിനിമയോടും കലയോടും താൽപര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നൽകിയത്.
അപ്രതീക്ഷിതമായി ഒരാളുടെ കടന്ന് വരവോടെ ഒരു കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുന്നതും ആ വ്യക്തിയെ ഒഴിവാക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങളും അതേ തുടർന്നുണ്ടാകുന്ന സങ്കീർണതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായി പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് ഗോസ്റ്റ് പാരഡൈസ് എന്ന സിനിമ സമ്മാനിക്കുന്നത്.
ഹൃദയസ്പർശിയായ സിനിമയെന്ന നിലയിൽ ആദ്യ പ്രദർശനത്തോടെ തന്നെ ഗോസ്റ്റ് പാരഡൈസ് ക്വീൻസ് ലാൻഡിലെ മലയാളികളുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. ഡിസംബർ 2-ന് ഗോൾഡ് കോസ്റ്റിലും നിറഞ്ഞ സദസിൽ പ്രദർശനം നടന്നു. വരും ദിവസങ്ങളിൽ ബ്രിസ്‌ബെൻ സിറ്റി, ബണ്ടബർഗ്, സൺഷൈൻ കോസ്റ്റ് തുടങ്ങി വിവിധ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് കൂടിയായ ജോയ് കെ.മാത്യു പറഞ്ഞു. ജോയ് കെ.മാത്യുവിന്റെ ഗ്ലോബൽ മലയാളം സിനിമയുടെ ബാനറിൽ ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കിയത്.