
കോഴിക്കോട്: തൊഴിലിടത്തിൽ പുലരേണ്ട ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ 'വിമൻ ഇൻ സിനിമ കളക്ടീവ്'. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകൾ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാൻ തീരുമാനിച്ചു. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിയാനും അത് അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. നമുക്ക് നമ്മുടെ വ്യവസായവും നമ്മുടെ തൊഴിലിടവും പുനർനിർമിക്കാമെന്നും ഡബ്ല്യു.സി.സി. ഫേസ്ബുക്കിൽ കുറിച്ചു.
വിമൻ ഇൻ സിനിമ കളക്ടീവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
മാറ്റങ്ങൾ അനിവാര്യമാണ്. നമുക്കൊന്നിച്ച് പടുത്തുയർത്താം!
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകൾ ഏറെ മനോധൈര്യത്തോടെ അവരുടെ മൗനം വെടിയാൻ തീരുമാനിച്ചു. റിപ്പോർട്ടിന്റെ വെളിച്ചത്തിൽ തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിയാനും അത് അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു.
ലൈംഗിക അതിക്രമങ്ങൾ പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. ചലച്ചിത്രരംഗത്തെ വിവേചനങ്ങൾ ഇല്ലാതാക്കാൻ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോർട്ട് ഓർമപ്പെടുത്തുന്നു.
തൊഴിലിടത്തിൽ പുലരേണ്ട ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഉത്തരവാദിത്തത്തോടെ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. നമുക്ക് നമ്മുടെ വ്യവസായം, നമ്മുടെ തൊഴിലിടം പുനർനിർമിക്കാം.