

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായി കുറ്റവിചാരണ നേരിടുന്ന പൾസർ സുനി എന്ന സുനിൽ കുമാർ മലയാള സിനിമ മേഖലയിൽ 'സുനിക്കുട്ടൻ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പെരുമ്പാവൂർ സ്വദേശിയായ ഇയാൾ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ ട്രാവലറുകളിൽ ഒന്നിന്റെ ഡ്രൈവറായി പ്രവർത്തിച്ചിട്ടുണ്ട്.(From experience in the film industry to a notorious criminal, who is Pulsar Suni?)
കൊച്ചി നഗരത്തിലെ തിരക്കിലൂടെ രാത്രിയിൽ ഓടിയ വാഹനത്തിൽ നടി ക്രൂരമായ ആക്രമണത്തിന് ഇരയായത് 2017 ഫെബ്രുവരി 17-നാണ്. ഈ സംഭവത്തോടെയാണ് പൾസർ സുനിയെന്ന കൊടും ക്രിമിനലിനെ കേരളം അടുത്തറിയുന്നത്. ആക്രമിക്കപ്പെട്ട നടി സുനിയെ എളുപ്പത്തിൽ തിരിച്ചറിഞ്ഞിരുന്നു. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സുനിയുടെ അറസ്റ്റ് പോലും ഏറെ നാടകീയമായിരുന്നു.
പെരുമ്പാവൂർ ഐമുറി നടുവിലേക്കുടി വീട്ടിൽ സുരേന്ദ്രൻ-ശോഭന ദമ്പതികളുടെ മകനാണ് സുനിൽ കുമാർ. ലഹരി വിതരണത്തിലാണ് സുനിൽ കുമാർ കുറ്റകൃത്യങ്ങൾ ആരംഭിച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് വിതരണം ചെയ്തതിനാണ് ഇയാൾക്കെതിരെ ആദ്യമായി പോലീസ് കേസെടുത്തത്.
കഞ്ചാവ് കേസിൽ ആറ് മാസം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറി മോഷണം തുടങ്ങി. സ്ഥാപന ഉടമയുടെ പണം മോഷ്ടിച്ച് 'പൾസർ' ബൈക്ക് വാങ്ങിയതോടെയാണ് ഇയാൾക്ക് 'പൾസർ സുനി' എന്ന പേര് വീണത്. പലരുടെയും പൾസർ ബൈക്കുകൾ മോഷ്ടിക്കുന്നത് ഇയാളുടെ ശീലമായിരുന്നു. മോഷണത്തിനൊപ്പം ആളുകളെ ഉപദ്രവിക്കുന്നത് കൂടി പതിവായതോടെ കോടനാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ സുനിൽകുമാർ ഇടം നേടി.