

കൊച്ചി: സിനിമയിൽ ലൈംഗികാതിക്രമം ഉണ്ടെന്ന് പറഞ്ഞ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇതേക്കുറിച്ച് സ്ത്രീകൾ തുറന്ന് പറയാൻ തയ്യാറായതിൽ ഡബ്ള്യു സി സിക്ക് നിർണ്ണായക പങ്കുണ്ടെന്നും സംഘടന പ്രതികരിച്ചു.( FEFKA on sexual allegations in cinema)
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേരുകൾ പുറത്തുവിടണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. അതോടൊപ്പം, കമ്മിറ്റിയെ ഫെഫ്ക വിമർശിക്കുകയും ചെയ്തു.
റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളവരുടെ പേരുകൾ പുറത്തുവിടാത്ത പക്ഷം നിയമനടപടി തേടുമെന്ന് പറഞ്ഞ സംഘടന പതിനഞ്ചംഗ പവർ ഗ്രൂപ്പിൻ്റെ പേരും പുറത്തുവിടണമെന്ന് പ്രതികരിച്ചു. ഇത് കമ്മിറ്റിക്ക് മുൻപാകെ ചിലർ പ്ലാൻ്റ് ചെയ്തതാകാമെന്ന് സംശയിക്കുന്നതായി സംഘടന അറിയിച്ചു.
ചോദ്യപ്പട്ടിക ഡബ്ള്യു സി സി അംഗങ്ങൾക്ക് അയച്ചു നൽകുകയും, അമ്മ സംഘടനകളിലെ സ്ത്രീകൾക്ക് നൽകിയില്ലെന്നും, ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറൽ സെക്രട്ടറിമാരെ ഇതിനായി വിളിക്കുക പോലും ചെയ്‌തില്ലെന്നും പറഞ്ഞ ഇവർ, അങ്ങോട്ടേക്ക് ആവശ്യപ്പെട്ടിട്ട് കൂടി തങ്ങളുടെ യൂണിയനിലെ സ്ത്രീകളെ വിളിച്ചില്ലെന്നും, കമ്മിറ്റി കാണേണ്ട ആളുകളെ തെരഞ്ഞെടുത്ത രീതി തെറ്റായിപ്പോയെന്നും വിമർശിച്ചു.
അതേസമയം, നടിയെ സിനിമയിൽ നിന്നും വിലക്കിയ ആരോപണം തെറ്റാണെന്നും ഫെഫ്ക അറിയിച്ചു. പ്രൊജക്ടുമായി സമീപിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് സിനിമ ചെയ്യാൻ അവർ തയ്യാറാകാതെ ഇരിക്കുകയായിരുന്നുവെന്നാണ് സംഘടന ഇതിനോട് പ്രതികരിച്ചത്.