കൊച്ചി: മലയാളിയുടെ ചിരിയും ചിന്തയുമായിരുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് കേരളം വിട നൽകി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കുന്നു. പ്രിയ താരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.(Farewell to beloved Sreenivasan, Funeral held at his home)
സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. സാധാരണക്കാരായ ആയിരക്കണക്കിന് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയ സങ്കടത്തോടെയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ശനിയാഴ്ച എറണാകുളം ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഞായറാഴ്ച രാവിലെ 8.25-ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളിയുടെ നിത്യജീവിതത്തിലെ ഏത് സാഹചര്യത്തിലും ചേർത്തുപിടിക്കാവുന്ന അസംഖ്യം ഡയലോഗുകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം ബാക്കിവെച്ചു പോകുന്നത്. 2012-ൽ അദ്ദേഹം തന്നെ വാങ്ങിയ, പ്രകൃതിയും കൃഷിയും സ്നേഹിച്ചിരുന്ന കണ്ടനാട്ടെ ഏക്കറുകൾ നീളുന്ന പാടശേഖരത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് ആ ഭൗതികദേഹം മണ്ണോട് ചേർന്നത്. ആക്ഷേപഹാസ്യത്തിലൂടെ മലയാളിയുടെ കപടനാട്യങ്ങളെ പൊളിച്ചടുക്കിയ ആ വലിയ കലാകാരൻ ഇനി ഓർമ്മകളിൽ മാത്രം.