

രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന 'തലൈവർ 173' എന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ സുന്ദർ. സി പിന്മാറിയതിനെതിരെ വൻ വിവാദം. ഇതിനിടെ സുന്ദർ.സി രജനീകാന്തിനോട് യാതൊരു നിലവാരവുമില്ലാത്ത കഥയാണെന്ന് പറഞ്ഞുവെന്നും അഭ്യൂഹമുണ്ടായി. സുന്ദർ.സിയുടെ പത്രക്കുറിപ്പ് ‘അനാദരവും അഹങ്കാരവും’ നിറഞ്ഞതാണെന്ന ആരോപണവുമുയർന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സുന്ദർ. സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു.
"ശരിയായ കഥയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വാർത്തകൾ പറയുന്നു. എന്തുതന്നെയായാലും, സുന്ദർ. സി നിർമ്മാണ കമ്പനിയുമായി സംസാരിക്കണമായിരുന്നു. പകരം, അദ്ദേഹം പുറത്തിറക്കിയ കത്ത് അനാദരവും അഹങ്കാരവും നിറഞ്ഞതായി തോന്നി എന്നാണ് ഒരാൾ പ്രതികരിച്ചത്. കേട്ടുകേൾവിയുടെ പേരിൽ നിങ്ങൾ ട്വീറ്റ് ചെയ്യുകയും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു അല്ലേ?? എന്തൊരു ദുരന്തമാണ് നിങ്ങൾ?" എന്നാണ് ഖുശ്ബു പറഞ്ഞത്.
ഇതിനെതി നിരവധി പേരാണു കമെന്റുമായെത്തിയത്- സുന്ദർ. സിയുടെ മോശം കഥ പറച്ചിൽ കാരണം രജനിയും കമലും നിങ്ങളുടെ ഭർത്താവിനെ അവരുടെ സിനിമയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടു. അപ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് നിങ്ങളുടെ ഭർത്താവ് സുന്ദർ സിയെ ചവറ്റുകുട്ടയിലേക്ക് എറിയാൻ സമയമായോ? എന്നാണ് ഖുശ്ബുവിനെ പരാമർശിച്ചുകൊണ്ട് മറ്റൊരാൾ പരിഹസിച്ചത്. ഇതിനോട് ഖുശ്ബു പ്രതികരിച്ചത് ''തൻ്റെ ചെരുപ്പിൻ്റെ സൈസ് 41 ആണ്, അടി വാങ്ങാൻ തയ്യാറാണോ…?" എന്നായിരുന്നു. അതേസമയം, ഖുശ്ബുവിനെ പരിഹസിച്ചുകൊണ്ടും നിരവധി പ്രതികരണങ്ങൾ വരുന്നത്.
നവംബർ 2-ന് രജനികാന്തിനും സുന്ദറിനുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് കമൽഹാസൻ ആണ് ‘തലൈവർ 173’ സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ നവംബർ 13-ന് താൻ ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സുന്ദർ. സി വാർത്താക്കുറിപ്പ് പുറത്തിറക്കി അറിയിച്ചു. ഒഴിവാക്കാനാകാത്തതും അപ്രതീക്ഷിതവുമായ കാരണങ്ങളാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കുമായി എഴുതിയ കുറിപ്പിൽ സുന്ദർ സി പറഞ്ഞു.
അതേസമയം നയൻതാരയെ നായികയാക്കി ‘മൂക്കുത്തി അമ്മൻ 2’ സംവിധാനം ചെയ്യുന്ന തിരക്കിലാണ് സുന്ദർ. സി ഇപ്പോൾ. കൂടാതെ, അനുരാഗ് കശ്യപിനൊപ്പം കെ. തിരുജ്ഞാനത്തിൻ്റെ ‘വൺ 2 വൺ’ എന്ന സിനിമയിൽ അഭിനയിക്കുന്നുമുണ്ട് അദ്ദേഹം.