കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് ശേഷമുള്ള വിവാദങ്ങൾക്കിടെ, എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ കൂപ്പൺ വിതരണോദ്ഘാടന പരിപാടിയിൽ നിന്ന് നടൻ ദിലീപ് പിന്മാറിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്. ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചത് ക്ഷേത്ര ഉപദേശക സമിതിയാണെന്നും കൊച്ചിൻ ദേവസ്വം ബോർഡ് അല്ലെന്നും ഉപദേശക സമിതി പ്രസിഡന്റ് വ്യക്തമാക്കി.(Dileep's withdrawal from temple programme, officials offer explanation)
സാമൂഹിക മാധ്യമങ്ങളിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ രൂക്ഷമായതോടെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്ര ഉപദേശക സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് പരിപാടിയിൽ നിന്ന് പിന്മാറിയത്. ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നു. ചടങ്ങ് ഇനി തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അറിയിച്ചു.
സ്ത്രീകളടക്കമുള്ളവർ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയിരുന്നുവെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ദിലീപിനെ വെറുതെ വിട്ടിരുന്നെങ്കിലും, കേസിലെ വിധിപ്പകർപ്പ് പുറത്തുവന്നതോടെ പൊതുരംഗത്തെ ദിലീപിന്റെ സാന്നിധ്യം വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.