കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കുന്നതിനായി പോലീസ് അയച്ച നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അയച്ച നോട്ടീസ് തൻ്റെ വ്യക്തിവിവരം (ഐഡന്റിറ്റി) വെളിപ്പെടുത്തുന്നതാണെന്നും അതിനാൽ നോട്ടീസ് റദ്ദാക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.(Complainant in rape case against Rapper Vedan moves High Court)
ഓഗസ്റ്റ് 21-ന് ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രിക്ക് ഇ-മെയിൽ മുഖേന നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നത്.
മെയിൽ ഐഡിയിൽ നിന്നുള്ള വിവരങ്ങൾ മാത്രമാണ് പോലീസിൻ്റെ പക്കലുണ്ടായിരുന്നതെന്നും ഇത് മാത്രം വെച്ച് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് പരാതിക്കാരിക്ക് നോട്ടീസ് നൽകിയത്.
എന്നാൽ, ഈ നോട്ടീസിനെതിരെയാണ് യുവതി ഇപ്പോൾ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് അയച്ച് യുവതിയുടെ മൊഴിയെടുക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് എറണാകുളം സെൻട്രൽ പോലീസ് നിലപാട്. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നോട്ടീസ് അയച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു.
കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. എന്നാൽ, പോലീസിന്റെ ചോദ്യംചെയ്യലിൽ വേടൻ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. നിലവിൽ ഈ കേസിൽ ജില്ലാ കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.