"സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖല, സിനിമയില്ലാത്തതിനാൽ വരുമാനം നിലച്ചു, രാഷ്ട്രീയക്കാരനായി ജീവിക്കാൻ ആഗ്രഹമില്ല" | Suresh Gopi
സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു സുരേഷ് ഗോപി.
"കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവർ അപകടത്തിലേക്കു ചാടിക്കുന്നവരാണ്." – സുരേഷ് ഗോപി പറഞ്ഞു.
തന്റെ ജനസമ്പർക്ക പരിപാടി ജനങ്ങൾക്ക് ഗുണകരമാണെന്ന് സുരേഷ്ഗോപി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കും കേൾക്കുന്നവർക്കും മനഃശുദ്ധിയും രാഷ്ട്രീയ ശുദ്ധിയും ലഭിച്ചുവെന്നും സുരേഷ്ഗോപി കൂട്ടിച്ചേർത്തു.