രജനികാന്തിനും ധനുഷിനും ബോംബ് ഭീഷണി | Bomb Threat

തമിഴ്‌നാട് പോലീസ് ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക ഇ-മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്
Rajani-Dhanush
Published on

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതായി തമിഴ്‌നാട് പോലീസ് ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക ഇ-മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ചെന്നൈ പോലീസ് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍, വിശദമായ പരിശോധനയ്ക്കുശേഷം ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

തേനംപേട്ട് പോലീസ് സ്റ്റേഷനിലെയും ബോംബ് സ്‌ക്വാഡിലെയും സംഘങ്ങള്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ തെരച്ചില്‍ നടത്തി. അവിടെ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ധനുഷിന്റെ വീട്ടിലും സമാന പരിശോധനകള്‍ നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് പോലീസ് പിന്നീട് പ്രഖ്യാപിച്ചു. സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങൾ ആദ്യമല്ല. നടി തൃഷയ്ക്കും ഈ മാസമാദ്യം ബോംബ് ഭീഷണി ലഭിച്ചിരുന്നു. നടനും ടിവികെ നേതാവുമായ വിജയ്‌യുടെ വസതിക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു. സംഭവത്തില്‍ ഈ മാസം ഒമ്പതിന് ഷാബിക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഗീതസംവിധായകന്‍ ഇളയരാജയുടെ ടി നഗര്‍ സ്റ്റുഡിയോയ്ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. നിരന്തരമുള്ള ബോംബ് ഭീഷണിയില്‍ സെലിബ്രിറ്റികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികള്‍ വിപുലമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com