"ദിലീപ് ഫാൻസിനെ കൊണ്ട് തെറി വിളിപ്പിക്കാൻ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു"; ഡി.ജി.പിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി | Bhagyalakshmi

തന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച 'തൽസമയം മീഡിയ' എന്ന ഓൺലൈൻ പോർട്ടലിനെതിരെയാണ് ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് പരാതി നൽകിയത്.
Bhagyalakshmi
Updated on

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്ന ഓൺലൈൻ മീഡിയക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്‍റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച 'തൽസമയം മീഡിയ' എന്ന ഓൺലൈൻ പോർട്ടലിനെതിരെ ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് പരാതി നൽകി. ഫേസ്ബുക്കിലൂടെയാണ് പരാതി നൽകിയ വിവരം അറിയിച്ചത്.

'ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല' എന്നതും 'യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു' എന്നതുമാണ് ഭാഗ്യലക്ഷ്മിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തന്റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും ദിലീപ് ഫാൻസിനെ കൊണ്ട് തെറി വിളിപ്പിക്കാനാണെന്നും സംശയിക്കുന്നതായും ഭാഗ്യലക്ഷ്മി പരാതിയിൽ പറയുന്നു.

ഭാഗ്യല‍ക്ഷ്മിയുടെ പരാതിയുടെ പൂർണരൂപം:

Sir,

എന്റെ പേര് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.

ഈ കഴിഞ്ഞ മൂന്ന് ദിവസമായി "THALSAMAYAM MEDIA" എന്ന online മീഡിയ "ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല" എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ (Facebook, Instagram) പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല. മാത്രമല്ല "UDF convenor ആയ അടൂർ പ്രകാശശിനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു" എന്ന വാർത്തയും ഇതേ മീഡിയയിൽ എന്റെ പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്റെ സത്യസന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപിൽ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസിനെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു. ആയതിനാൽ ഇത്തരം തെറ്റായ വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന "THALSAMAYAM MEDIA" എന്ന ഈ Online മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com