
'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല', നടി അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ. അനുശ്രീ ഉദ്ഘാടനത്തിനെത്തിയ കടയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത് തനിക്കാണെന്നു കരുതി ഒരു വയോധികൻ സ്റ്റേജിലെത്തി. എന്നാൽ, അബദ്ധം മനസിലാക്കി തിരിച്ചുനടന്ന അയാളെ കണ്ട് അനുശ്രീക്ക് സങ്കടമായി. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി നിന്ന് കരഞ്ഞു.
നിരാശനായ വയോധികന് പിന്നീട് കടയുടമ സമ്മാനത്തിന് തുല്യമായ തുക പാരിതോഷികമായി നൽകി, ഈ സമയം, തന്റേതായൊരു സമ്മാനം നൽകാൻ അനുശ്രീയും മറന്നില്ല. 'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല' എന്നാണ് അനുശ്രീ പറഞ്ഞത്. നടിയുടെ വാക്കുകളെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.
ആലപ്പുഴയിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അനുശ്രീ. ഉദ്ഘാടനത്തോടൊപ്പം ഒരു നറുക്കെടുപ്പും ഉണ്ടായിരുന്നു. നറുക്കെടുപ്പിൽ വിജയിയെ തിരഞ്ഞെടുത്തത് അനുശ്രീയായിരുന്നു. 10,000 രൂപ സമ്മാനം കിട്ടിയ കൂപ്പൺ നമ്പർ മൈക്കിലൂടെ പ്രഖ്യാപിച്ചപ്പോൾ തന്റെ നമ്പറിനാണ് സമ്മാനം എന്ന് കരുതി ഒരു വയോധികൻ വേദിയിലേക്കെത്തി. എന്നാൽ അദ്ദേഹത്തിനല്ല മറ്റൊരു നമ്പറിനാണ് സമ്മാനം എന്ന് അവതാരക പറഞ്ഞതോടെ വയോധികൻ നിരാശയോടെ വേദി വിട്ടു. വേദിയിൽ അനുശ്രീ, ഫുടബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവർ ഉണ്ടായിരുന്നു. നിരാശയോടെ മടങ്ങിയ വയോധികനെ കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ആ വയോധികനെ തിരിച്ചു വിളിക്കണമെന്ന് അനുശ്രീ ആവശ്യപ്പെടുകയായിരുന്നു.
‘‘ചേട്ടാ പതിനായിരം രൂപ തരാമോ ഞാൻ ജിപേ ചെയ്യാം, ആ അങ്കിളിനു കൊടുക്കാനാണ്’’ എന്ന് അനുശ്രീ പറയുമ്പോൾ അത് ഞാൻ കൊടുത്തു എന്നാണു കടയുടമ പറയുന്നത്. ‘അല്ല എനിക്കും കൊടുക്കണം, ആ അങ്കിളിനു പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല’’ എന്ന് അനുശ്രീ പറഞ്ഞപ്പോൾ വരൂ ഞാൻ തന്നേക്കാം എന്ന് കടയുടമ പറയുന്നു. പിന്നീട് സ്ഥാപനം ഉടമ വയോധികനു പതിനായിരം രൂപ സമ്മാനം നൽകിയപ്പോൾ തന്റേതായ ഒരു സമ്മാനത്തുക അനുശ്രീയും അദ്ദേഹത്തിന് നൽകി. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. അനുശ്രീയുടെ നല്ല മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ.
‘‘ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജിൽ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ,’’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘‘അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാര്യമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം,’’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.