

പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവം ഏവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ഇപ്പോൾ, സിനിമ റീലിസായി ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജു സന്ദർശിച്ചു. അതേസമയം, കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ ഇതിനോടകം 3.20 കോടി രൂപ നൽകിയത് സന്ദർശനവുമായി ബന്ധപ്പെട്ട് അദ്ദേഹം വ്യക്തമാക്കി.
സന്ദർശനവുമായി ബന്ധപ്പെട്ട് ദില്‍ രാജു ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിലാണ് അല്ലു അർജുൻ പണം നൽകിയ കാര്യം വ്യക്തമാക്കുന്നത്. അല്ലു അർജുന്റെ ടീം പുറത്തുവിട്ട വീഡിയോയില്‍ കുടുംബത്തിനായി 3.20 കോടി രൂപ നല്‍കിയെന്നും ഇതില്‍ 1.5 കോടി രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ദില്‍ രാജു അറിയിച്ചു.
പ്രതിമാസം 75,000 രൂപ ലഭിക്കുന്ന രീതിയിലാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നും കുടുംബത്തിന്റെ ജീവിതച്ചെലവുകളും വൈദ്യസഹായത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.
2024 ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം.