ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി ഐശ്വര്യാ രാജേഷ് തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ഒരു ലൈംഗികാതിക്രമ ശ്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞു (Aishwarya Rajesh Interview). ഒരു ഫോട്ടോഷൂട്ടിനിടെ ഫോട്ടോഗ്രാഫർ തന്നോട് മോശമായി പെരുമാറിയതിനെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് നടി പറയുന്നത്:
“ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. സഹോദരനൊപ്പമാണ് ഫോട്ടോഗ്രാഫറെ കാണാൻ പോയത്. എന്നാൽ അവനോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം അയാൾ എന്നെ മാത്രം മുറിക്കുള്ളിലേക്ക് കൊണ്ടുപോയി.”
“അകത്തെത്തിയപ്പോൾ അയാൾ എനിക്ക് ചില അടിവസ്ത്രങ്ങൾ (Lingerie) നൽകി. ‘എനിക്ക് നിന്റെ ശരീരം കാണണം’ എന്ന് അയാൾ തുറന്നുപറഞ്ഞു. തന്റെ മുന്നിൽ വെച്ച് വസ്ത്രം മാറാനും അയാൾ ആവശ്യപ്പെട്ടു.”
“ആ പ്രായത്തിൽ ഇൻഡസ്ട്രി ഇങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതി. അയാൾ രണ്ട് മിനിറ്റുകൂടി സംസാരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ അതിന് സമ്മതിച്ചേനെ. എന്നാൽ എന്തോ പന്തികേട് തോന്നിയതോടെ സഹോദരനോട് ചോദിക്കണമെന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.”
മറ്റെത്ര പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകുമെന്ന് താൻ ചിന്തിക്കാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഈ സംഭവം ഇതുവരെ തന്റെ സഹോദരനോട് പോലും വെളിപ്പെടുത്തിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ ഐശ്വര്യ, മികച്ച അഭിനയത്തിനുള്ള തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം (2018) ഉൾപ്പെടെ നേടിയിട്ടുണ്ട്. ‘കനാ’, ‘വട ചെന്നൈ’ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അർഹയാക്കിയത്.

