
ന്യൂഡല്‍ഹി: നടി ഷെഫാലി ജരിവാലയുടെ മരണം വെള്ളിയാഴ്ച രാത്രിയിലാണ് സംഭവിച്ചത്. ഫോറന്‍സിക് സംഘം, മുംബൈ പോലീസ് എന്നിവരും ഷെഫാലിയുടെ വസതിയിലെത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍, ഷെഫാലി വീട്ടില്‍ വെച്ചുതന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയത്. വെള്ളിയാഴ്ച രാത്രി അവരെ ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, അവിടെ എത്തുമ്പോഴേക്കും ഷെഫാലി മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചതായി പോലീസും പറഞ്ഞു. മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ ഫോറന്‍സിക് സംഘത്തെ സ്ഥലത്തേക്ക് വിളിപ്പിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു.
'പ്രാഥമിക പരിശോധനയില്‍, കുറഞ്ഞ രക്തസമ്മര്‍ദ്ദം ആണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നതെന്ന് അംബോലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷെഫാലിയുടെ ഫ്‌ലാറ്റില്‍ നിന്ന് ഗ്ലൂട്ടത്തയോണും വിറ്റാമിന്‍ ഗുളികകളും അടങ്ങിയ ആന്റി-ഏജിംഗ്, സ്‌കിന്‍ ഗ്ലോ ടാബ്ലെറ്റുകള്‍ നിറച്ച രണ്ട് പെട്ടികള്‍ കണ്ടെത്തിയതായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കുടുംബാംഗങ്ങളുടെയും ഭര്‍ത്താവ് പരാഗ് ത്യാഗിയുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. പരാതികളോ സംശയകരമായ കാര്യങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സത്യനാരായണ പൂജയ്ക്കായി ഷെഫാലി ഉപവാസം അനുഷ്ഠിച്ചിരുന്നതായും, മാതാപിതാക്കളും പൂജയില്‍ പങ്കെടുത്തതായും പോലീസ് വ്യക്തമാക്കി. ഫ്രിഡ്‌ജിൽ ഉണ്ടായിരുന്ന ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഷെഫാലി ബോധരഹിതയായതെന്ന് ഭര്‍ത്താവ് പരാഗ് ത്യാഗി മൊഴിയില്‍ പറഞ്ഞു.
ഷെഫാലിയുടെ അപ്രതീക്ഷിത മരണവാര്‍ത്ത വരുണ്‍ ധവാനും പ്രിയങ്ക ചോപ്രയും ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി താരങ്ങളാണ് പുറത്തുവിട്ടത്.