കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാലുപേരെ കുറ്റവിമുക്തരാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. ഡി.ജി.പിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.(Actress assault case, Government to appeal against trial court order; order issued)
നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്ന് ഡി.ജി.പിയും സ്പെഷ്യൽ പ്രോസിക്യൂട്ടറും സർക്കാരിനെ അറിയിച്ചു. പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം തടവ് ലഭിച്ചെങ്കിലും, ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളും കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്ന് സർക്കാർ വാദിക്കുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതും സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന് അപ്പീലിൽ ആവശ്യപ്പെടും.
കേസിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. വിധിയിലെ സാങ്കേതികവും നിയമപരവുമായ പിഴവുകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള അപ്പീൽ തയ്യാറായിക്കഴിഞ്ഞു. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതി തുറക്കുന്നതോടെ അപ്പീൽ ഫയൽ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.