
തിരുവനന്തപുരം: നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽക്കാലിക ചെയർമാനായി സ്ഥാനമേറ്റു. വ്യക്തിപരമായി സന്തോഷമില്ലെന്നും, രഞ്ജിത്ത് പ്രിയപ്പെട്ട സുഹൃത്താണെന്നുമായിരുന്നു താരത്തിൻ്റെ പ്രതികരണം. അതോടൊപ്പം, അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാർ അറിയിച്ചു.
ചലച്ചിത്ര ക്കാദമി ചെയർമാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനമെടുത്തത് ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതോടെയാണ്. മലയാള സിനിമ മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാനായി പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, സിനിമ മേഖലയെ സ്ത്രീ സൗഹാർദ്ദ തൊഴിലിടമായി മാറ്റുമെന്നും ഉറപ്പു നൽകി.
എന്നാൽ, സിനിമ കോൺക്ലേവ് തീയതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തുമെന്നും പറഞ്ഞ പ്രേംകുമാർ, സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണമെന്നും, അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണമെന്ന് ആവശ്യപ്പെട്ടതായും പ്രതികരിച്ചു.
നേരത്തെ, പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു. അദ്ദേഹത്തെ താൽക്കാലിക ചെയർമാനായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത് സാംസ്ക്കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി ആര്‍ സന്തോഷാണ്.