കൊച്ചി: മലയാള സിനിമയുടെ വിസ്മയമായ മോഹൻലാൽ എന്ന പ്രതിഭയെ ലോകത്തിന് സമ്മാനിച്ച ശാന്തകുമാരിയാണ് അന്തരിച്ചത്. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് വിയോഗം. (Actor Mohanlal's mother Santhakumari about her son's 3 films)
തന്റെ പ്രിയപ്പെട്ട 'ലാലു' ഇന്ത്യൻ സിനിമയുടെ നെറുകയിൽ നിൽക്കുമ്പോഴും, അമ്മയുടെ ഹൃദയത്തിൽ അദ്ദേഹം എന്നും ഒരു മകൻ മാത്രമായിരുന്നു. മകന്റെ വിജയങ്ങളിൽ അഭിമാനം കൊള്ളുമ്പോഴും, വേദനിക്കുന്ന ദൃശ്യങ്ങൾ കാണാൻ ആ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.
മുൻപൊരു അഭിമുഖത്തിൽ മകന്റെ ചില സിനിമകളെക്കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. കിരീടം, ചെങ്കോൽ, താളവട്ടം എന്നീ ചിത്രങ്ങൾ കാണാൻ ആ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. "കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. അതിൽ മകൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കാണാൻ എനിക്ക് കഴിയില്ല. താളവട്ടവും അതുപോലെ തന്നെ. കിലുക്കം പോലുള്ള സിനിമകൾ കാണാനാണ് എനിക്ക് ഇഷ്ടം. ചിത്രം സിനിമയുടെ അവസാന ഭാഗമായപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനാവാതെ ഞാൻ എഴുന്നേറ്റു പോയി." - ശാന്തകുമാരി അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.