
ആമിര്‍ ഖാൻ നായകനായെത്തിയ ചിത്രം 'സിതാരെ സമീൻ പര്‍' ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ 123 കോടി സിതാരെ സമീൻ പര്‍ ഇതിനകം നേടിക്കഴിഞ്ഞിരിക്കുകയാണ്. ഒടിടി റിലീസ് വേണ്ടെന്ന് വച്ച് തിയറ്ററുകളിലേക്ക് മാത്രമായാണ് സിതാരെ സമീൻ പര്‍ എത്തിച്ചിരിക്കുന്നത്.
സിതാരെ സമീൻ പര്‍ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കിയതാണെങ്കിലും താരെ സമീൻ പറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആമിര്‍ നായകനായി പ്രദര്‍ശനത്തിന് മുമ്പ് വന്ന ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു. സിത്താരെ സമീൻ പറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ടെന്നും ഒരു മികച്ച ചിത്രമായിരിക്കുമെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. സിതാരെ സമീൻ പര്‍ സംവിധാനം ചെയ്‍തിരിക്കുന്നത് ആര്‍ എസ് പ്രസന്നയാണ്.
അതേസമയം, ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയായ ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം ഒരുക്കിയത് പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്.