
അകാലത്തിൽ വേർപിരിഞ്ഞ കലാഭവൻ നവാസിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് സുരാജ് വെഞ്ഞാറമൂട്. 'അവസാനകാലത്ത് ഗംഭീര വേഷങ്ങളായിരുന്നു നവാസിനെ തേടിയെത്തിയിരുന്നത്' എന്നു കുറിച്ച സുരാജ്, അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ പോയതിലുള്ള സങ്കടവും പങ്കുവച്ചു.
സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകൾ:
സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക... ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല...ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം...
ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയുംസ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്... ഒരു തികഞ്ഞ കലാകാരൻ...
കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും...
ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്.. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്ക് വച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി...
വിശ്വസിക്കാൻ ആകുന്നില്ല... ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല...
ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി..
രഹ്‌നയോടും മക്കളോടും എന്ത് പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല..അവർക്കു ഈ വേദനയേ അതിജീവിക്കാൻ കഴിയട്ടെ...