
ബംഗളൂരു: കേരളത്തിലെ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കന്നഡ ചലച്ചിത്രമേഖലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷൻ രൂപവത്കരിച്ചേക്കും. ഈ ആവശ്യവുമായി കർണാടക സംസ്ഥാന വനിത കമീഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നൽകി. കന്നഡ നടിമാരുമായി ഉടൻ യോഗം ചേരാൻ വനിതാ കമീഷൻ കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിനും കത്തു നൽകി. ചില നടിമാർ കമീഷൻ ചെയർപേഴ്‌സൻ നാഗലക്ഷ്മി ചൗധരിക്ക് പീഡന പരാതി സമർപ്പിച്ചതിനെത്തുടർന്നാണിത്. യോഗത്തിന് ശേഷം കമീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.
സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം ടോയ്‌ലറ്റുകളുടെയും ഡ്രസിങ് റൂമുകളുടെയും അഭാവം, കാരവാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, സിനിമാ ഷൂട്ടിങ്ങിന് ഒറ്റക്ക് പോകേണ്ട സാഹചര്യങ്ങൾ തുടങ്ങിയ പരാതികളാണ് കമീഷനോട് കെ.എസ്.സി.ഡബ്ല്യു ഉന്നയിച്ചതെന്ന് നാഗലക്ഷ്മി ചൗധരി പറഞ്ഞു.