മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുംബൈ പോലീസ് വഞ്ചനാക്കുറ്റം ചുമത്തി. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചത്.(60 crore fraud, Shilpa Shetty and husband Raj Kundra charged with cheating)
ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 'ബെസ്റ്റ് ഡീൽ ടിവി' എന്ന കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പ്രധാന പരാതി. കേസിൽ നേരത്തെ തന്നെ അന്വേഷണം നടക്കുന്നുണ്ടായിരുന്നെങ്കിലും, പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനാക്കുറ്റം (420) ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ഇപ്പോൾ ചുമത്തിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് പണം തിരികെ നൽകാൻ തടസ്സമായതെന്നാണ് രാജ് കുന്ദ്ര പോലീസിന് നൽകിയ വിശദീകരണം. 2016-ലെ നോട്ട് നിരോധന കാലം മുതൽ കമ്പനി വലിയ സാമ്പത്തിക തകർച്ചയിലാണെന്നും, അതുകൊണ്ടാണ് നിക്ഷേപകർക്ക് പണം നൽകാൻ കഴിയാത്തതെന്നുമാണ് അദ്ദേഹം മൊഴി നൽകിയിരിക്കുന്നത്.