
സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തി യിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ''യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്'' പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 24 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുമാണ് പരിശീലത്തിന് അർഹത. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബി.പി.എൽ വിഭാഗത്തിലെ വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും, കുടുംബ വാർഷിക വരുമാനത്തിന്റെയും, മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എ.പി.എൽ വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെയും പരിഗണിക്കും. www.minoritywelfare.kerala.gov.in വെബ് സൈറ്റിലും തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷ ഫോമും ലഭ്യമാണ്. പരിശീലനം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അപേക്ഷ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്‌സ് കോ-ഓർഡിനേറ്റർക്ക് സെപ്റ്റംബർ 10നകം സമർപ്പിക്കണം.