

ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ (Unnao Rape Case) മുഖ്യപ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് കടുത്ത ആശങ്കയിലായ അതിജീവിതയും മാതാവും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായും പെൺകുട്ടി രാഹുലിനോട് പറഞ്ഞു. സോണിയ ഗാന്ധിയും ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതിജീവിതയോടുള്ള അധികൃതരുടെ സമീപനത്തെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. "ഇതാണോ ഒരു അതിജീവിത അർഹിക്കുന്ന നീതി?" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കുറ്റവാളിക്ക് ജാമ്യം നൽകുകയും അതിജീവിതയെ ക്രിമിനലിനെപ്പോലെ കാണുകയും ചെയ്യുന്നത് ലജ്ജാകരമാണെന്നും, ഇത്തരം പ്രവൃത്തികളിലൂടെ നമ്മൾ ഒരു 'ചത്ത സമൂഹമായി' മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ച അതിജീവിതയുടെ മാതാവിനെ അർദ്ധസൈനിക വിഭാഗം ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായും ഓടുന്ന ബസിൽ നിന്ന് തള്ളിയിട്ടതായും ആരോപണമുണ്ട്. കുൽദീപ് സിങ് സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയെ വർഷങ്ങൾ പിന്നോട്ടടിച്ചുവെന്ന് അതിജീവിത പ്രതികരിച്ചു. തങ്ങളെ കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റണമെന്നും, സുപ്രീം കോടതിയിൽ കേസ് നടത്താൻ മുതിർന്ന അഭിഭാഷകനെ നൽകണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിൽ ഉറപ്പായും സഹായിക്കാമെന്ന് രാഹുൽ ഗാന്ധി അവർക്ക് വാഗ്ദാനം നൽകി.
The survivor of the Unnao rape case and her mother met Rahul Gandhi and Sonia Gandhi in New Delhi, expressing fear for their lives after the Delhi High Court stayed the life sentence of convict and former BJP MLA Kuldeep Singh Sengar. Rahul Gandhi slammed the authorities for allegedly harassing the survivor’s mother and questioned the judicial system for granting bail to the rapist while treating the victim like a criminal. He promised to provide legal aid for their Supreme Court appeal and assistance in relocating them to a Congress-ruled state for safety.