
പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല-മകരവിളക്കു തീര്‍ഥാടന കാലം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഭക്തലക്ഷങ്ങള്‍ക്ക് ദർശന സായൂജ്യം നൽകിയതിന് ശേഷമാണ് അയ്യപ്പൻ ധ്യാനത്തിലേക്ക് മടങ്ങുന്നത്.(Sabarimala Temple to be closed today )
തീർത്ഥാടന കാലത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്നലെ മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പിൽ ഗുരുതി നടന്നു. ഭക്തർക്കുള്ള ദർശനം പൂർത്തിയായത് ഇന്നലെ രാത്രി അത്താഴ പൂജയോടെയാണ്.
ഇതിന് ശേഷം ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയും പരിവാരങ്ങളും എത്തി. പിന്നാലെയായിരുന്നു ചടങ്ങുകൾ.
ഇന്ന് തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തിയ ശേഷം തിരുവാഭരണവാഹകര്‍ തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റി പതിനെട്ടാം പടിയിറങ്ങും. രാജപ്രതിനിധി ദർശനം നടത്തുകയും, അയ്യപ്പ വിഗ്രഹത്തിൽ മേൽശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കുകയും നട അടയ്ക്കുകയും ചെയ്യും. ശ്രീകോവിലിൻ്റെ താക്കോൽ കൈമാറ്റം നടക്കും.