മുംബൈ: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. അറസ്റ്റിലായ പ്രതിയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അയൽവാസിയായ സ്ത്രീയും നിലവിൽ പോലീസ് കസ്റ്റഡിയിലുണ്ട്.(Thane shooting case, Accused Jayan Shivanandan Nair in 3-day police custody)
നാടൻ തോക്ക് ഉപയോഗിച്ചാണ് ജയൻ വെടിയുതിർത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് എവിടെ നിന്ന് ലഭിച്ചു എന്ന കാര്യത്തിൽ വൈരുദ്ധ്യമുള്ള മൊഴികളാണ് ഇയാൾ നൽകുന്നത്. പണയമായി ഒരാൾ ഏൽപ്പിച്ച തോക്കാണിതെന്നാണ് ജയൻ ആദ്യം പറഞ്ഞത്. എന്നാൽ ഇത് പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.
വെടിയുതിർത്ത രീതി പരിശോധിക്കുമ്പോൾ ജയൻ ശിവാനന്ദന് തോക്ക് ഉപയോഗിച്ച് മുൻപരിചയമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അയൽവാസിയായ സ്ത്രീയുമായി തർക്കത്തിലേർപ്പെട്ട മൂന്ന് പേർക്ക് നേരെയാണ് ജയൻ വെടിവെച്ചത്. അക്ബർ അബ്ദുൾ ഷെയ്ക്ക് എന്ന യുവാവ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു.
ഇയാളുടെ പിതാവ് അബ്ദുൾ ഹസൻ ഷെയ്ക്ക്, സുഹൃത്ത് സമീർല അഹമ്മദ് എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലൈംഗികാതിക്രമ ശ്രമത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പോലീസ് തള്ളിക്കളഞ്ഞു. നാലാം വയസ്സിൽ മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് അയൽവാസിയായ യുവതിയെ വളർത്തിയത് ജയൻ ശിവാനന്ദന്റെ കുടുംബമായിരുന്നു. ഇവർ തമ്മിലുള്ള കുടുംബപരമായ അടുപ്പമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ കുടുംബമാണ് ജയന്റേത്. 40 വർഷം മുൻപ് കൊൽക്കത്തയിൽ നിന്നാണ് ഇവർ മഹാരാഷ്ട്രയിലെത്തുന്നത്. ദീർഘകാലമായി മുമ്പ്രയിലാണ് ഇവർ താമസിക്കുന്നത്.

