അമൃത്സർ: പഞ്ചാബിൽ ശനിയാഴ്ച വൈകുന്നേരം നടന്ന നടുറോഡിലെ വെടിവയ്പ്പിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഗാർഡൻ കോളനി സ്വദേശിയായ റൂബി മെഹ്റ എന്ന യുവതിക്കാണ് വെടിയേറ്റത്. തലയ്ക്ക് രണ്ട് തവണ വെടിയേറ്റ യുവതി അമൃത്സറിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.(Shooting in Punjab, Woman in critical condition)
ശനിയാഴ്ച വൈകുന്നേരം ഭർത്താവ് അൻഷ് ഗ്രോവറിനൊപ്പം സ്കൂട്ടറിൽ വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു റൂബി. ഈ സമയം ബൈക്കിലെത്തിയ യുവാവ് സ്കൂട്ടർ തടയുകയും അൻഷിനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച റൂബിയുടെ തലയിലേക്ക് പ്രതി രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു.
ഫെബ്രുവരി 21-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. യുവതി വെടിയേറ്റ് വീണതോടെ പ്രതി ബൈക്കിൽ വേഗത്തിൽ രക്ഷപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പറ്റി സ്വദേശിയായ കരൺ എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

