വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള ‘എ’ ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർത്തു. രോഹൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.(Shooting at Banaras Hindu University campus, Student narrowly escapes)
രോഹൻ മിശ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പിയൂഷ് കുമാർ തിവാരി, ഋഷഭ്, തപസ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സർവകലാശാലയിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്യപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് രോഹൻ മൊഴി നൽകിയിട്ടുണ്ട്.
ക്യാമ്പസിനുള്ളിൽ തോക്കുധാരികൾക്ക് പ്രവേശിക്കാൻ കഴിഞ്ഞത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പസിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

