നാസിക്: ആത്മീയതയുടെയും ജ്യോത്സ്യത്തിന്റെയും മറവിൽ നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ വിവാദ ആൾദൈവം അശോക് ഖരാത്തിന്റെ ഞെട്ടിക്കുന്ന ക്രൂരതകൾ പുറത്ത്. ‘വിഐപി ജ്യോത്സ്യൻ’ എന്നും ‘ക്യാപ്റ്റൻ’ എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 150-ലധികം സ്ത്രീകളെ പീഡിപ്പിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക കണ്ടെത്തൽ.(Massive series of torture under the guise of spirituality, Shocking atrocities of VIP astrologer Ashok Kharat!)
ഹിപ്നോട്ടിസം ചെയ്യാനെന്ന വ്യാജേന സ്ത്രീകൾക്ക് ലഹരിമരുന്ന് കലർത്തിയ പാനീയങ്ങൾ നൽകിയാണ് ഇയാൾ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നത്. ഒരു 35-കാരി നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ 19-നാണ് ഖരാത്തിനെ പോലീസ് പിടികൂടിയത്. ഇയാളുടെ ഓഫീസിലെ രഹസ്യ ക്യാമറകളിൽ നിന്ന് പീഡനത്തിന്റെ ഭീകര ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഖരാത്തിന്റെ ഓഫീസും മൊബൈൽ ഫോണുകളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
നിലവിൽ ഏഴ് പീഡനക്കേസുകളും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ ഇരകൾ പരാതിയുമായി രംഗത്തെത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെ സംഭവം മഹാരാഷ്ട്രയിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിതെളിച്ചിരിക്കുന്നത്.
സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയ്ക്ക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ഖരാത്തിന്റെ ട്രസ്റ്റിൽ ഇവർ അംഗമാണെന്ന് കണ്ടെത്തിയതോടെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനവും പാർട്ടി സ്ഥാനങ്ങളും അവർക്ക് രാജിവെക്കേണ്ടി വന്നു. ഇവരെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്.

