ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ പുലർച്ചെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.(Bomb attack in Manipur, 5-year-old and 6-month-old baby killed, mother injured)
പുലർച്ചെ ഒരു മണിയോടെ മൊയ്‌രാംഗ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം. തീവ്രവാദികൾ തൊടുത്തുവിട്ട ബോംബ് ഒരു വീടിന് മുകളിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് വയസ്സുകാരനായ ആൺകുട്ടിയും ആറുമാസം പ്രായമുള്ള പെൺകുട്ടിയുമാണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോൾ ഇവർ അമ്മയ്ക്കൊപ്പം കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.
ചുരാചന്ദ്പൂർ മലനിരകളോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശമായ മൊയ്‌രാംഗ് ട്രോങ്‌ലോബിയിൽ 2023-ലും 2024-ലും വംശീയ സംഘർഷങ്ങളെത്തുടർന്ന് നിരന്തരമായ വെടിവെയ്പ്പുകൾ നടന്നിരുന്നു. ട്രോങ്‌ലോബി അവാംഗ് ലെയ്‌കായിൽ നടന്ന ഈ ക്രൂരമായ ആക്രമണത്തെ പ്രാദേശിക ബിജെപി എംഎൽഎ ടി.എച്ച്. ശാന്തി സിംഗ് ശക്തമായി അപലപിച്ചു. “കുക്കി നാർക്കോ-തീവ്രവാദികൾ” നടത്തിയ ഈ സംഭവം ഭീകരപ്രവർത്തനമാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു.

