ബെംഗളൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ നടത്തിയ ആഭിചാരക്രിയകളാണെന്ന ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകൾ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കർണാടകയിലെ തുമകുരു ജില്ലയിലെ ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.(Astrologer says mother’s witchcraft caused father’s death, 55-year-old woman killed by her daughter)
55 വയസ്സുകാരിയായ പുഷ്പവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ സുചിത്രയെ (33) പോലീസ് അറസ്റ്റ് ചെയ്തു. ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് മരിച്ചത്. പിതാവിന്റെ അപ്രതീക്ഷിത മരണത്തിൽ സംശയം തോന്നിയ സുചിത്ര ഒരു ജ്യോത്സ്യനെ സമീപിച്ചു. പുഷ്പവതി നടത്തിയ ആഭിചാരം കാരണമാണ് പിതാവ് മരിച്ചതെന്ന് ജ്യോത്സ്യൻ സുചിത്രയെ വിശ്വസിപ്പിച്ചു.
ഇതോടെ അമ്മയോട് കടുത്ത പക തോന്നിയ സുചിത്ര, അവർ ഉറങ്ങിക്കിടക്കുമ്പോൾ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു സുചിത്രയുടെ ശ്രമം. ഇതിനായി മൃതദേഹം വേഗത്തിൽ സംസ്കരിക്കാനുള്ള ഒരുക്കങ്ങളും ഇവർ നടത്തി. എന്നാൽ സുചിത്രയുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുചിത്രയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.



