മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരാട്ടിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ആറ് പീഡനക്കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകൾ നിലവിലുള്ള ഖരാട്ടിന്റെ പക്കൽ നിന്ന് നൂറോളം അശ്ലീല വീഡിയോകൾ പോലീസ് പിടിച്ചെടുത്തു. മർച്ചന്റ് നേവി മുൻ ഉദ്യോഗസ്ഥനായ ഇയാൾക്ക് 1500 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.(Assets worth Rs 1500 crore, around 100 pornographic videos, Investigation intensifies against ‘godman’)
ഖരാട്ടിന്റെ താവളങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഒരു റിവോൾവർ, 21 തിരകൾ എന്നിവ പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത പെൻഡ്രൈവുകളിലെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പീഡനത്തിനിരയായ സ്ത്രീകളുടെ ദൃശ്യങ്ങൾ ഒളിക്യാമറ ഉപയോഗിച്ച് പകർത്തി പിന്നീട് ബ്ലാക് മെയിലിംഗിന് ഉപയോഗിച്ചിരുന്നതായാണ് സൂചന.
ഖരാട്ടിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും അടുത്ത ബന്ധമാണുള്ളത്. ഇയാളുടെ ബെനാമി ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്യോതിഷപരമായ ഉപദേശങ്ങൾ തേടിയെത്തുന്ന സ്ത്രീകളെ വശത്താക്കിയും, ഭർത്താവിനെതിരെ ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. തന്റെ ഭാര്യ ഏഴ് മാസം ഗർഭിണിയായിരിക്കെ ഖരാട്ട് പീഡിപ്പിച്ചുവെന്ന മുൻ ജീവനക്കാരന്റെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. 35 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 18-നാണ് ഖരാട്ടിനെ പോലീസ് അറസ്റ്റ് ചെയ്തത്.

