റാഞ്ചി: അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകളെ ബലി നൽകിയ ക്രൂരസംഭവം ഝാര്ഖണ്ഡിലെ ഹസരീബാഗിൽ റിപ്പോർട്ട് ചെയ്തു. ഇളയ മകന്റെ അസുഖം മാറുന്നതിനായി 13 വയസുകാരിയെയാണ് മാതാപിതാക്കൾ മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.(13-year-old girl sacrificed to cure son’s illness, 3 people including mother and witch arrested)
ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. മകന്റെ രോഗശാന്തിക്കായി മന്ത്രവാദിനിയെ പതിവായി സന്ദർശിച്ചിരുന്ന രശ്മി ദേവിയെ, ഒരു കന്യകയെ ബലി നൽകിയാൽ മാത്രമേ രോഗം മാറൂ എന്ന് ശാന്തി ദേവി വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 24-ന് ഗ്രാമവാസികൾ രാമനവമി ആഘോഷങ്ങളിൽ മുഴുകിയിരുന്ന സമയത്ത് കുട്ടിയെ മന്ത്രവാദിനിയുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി.
അമ്മയും സഹായിയും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മരത്തടി ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും, രക്തം ശേഖരിക്കാനായി തലയിൽ മാരകമായി പരിക്കേൽപ്പിച്ചതായും പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം തോട്ടത്തിൽ കുഴിച്ചിട്ടു. കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു.
അറസ്റ്റിലായ ഭീം റാം മുൻപും സമാനമായ രണ്ട് കൊലക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നാണ് രശ്മി ദേവി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പിറ്റേദിവസം പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തിയതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ ഈ നരബലിയുടെ ചുരുളഴിഞ്ഞത്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.

