
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ്, എസ് ആന്‍റ് പി ഗ്ലോബല്‍ നല്‍കുന്ന റേറ്റിങ് ബിബി പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്ക് ആയി ഉയര്‍ത്തി. കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ, മികച്ച റിസ്ക്ക് മാനേജ്മെന്‍റ്, നിയന്ത്രണ സംവിധാനങ്ങളിലൂടെ മികച്ച രീതിയില്‍ കടന്നു പോകല്‍ തുടങ്ങിയവയാണ് ഇതു സൂചിപ്പിക്കുന്നത്. റേറ്റിങിന്‍റെ കാര്യത്തില്‍ ഈ മെച്ചപ്പെടല്‍ ഉണ്ടായത് മുത്തൂറ്റ് ഫിനാന്‍സിന്‍റെ ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കും.
മുത്തൂറ്റ് ഫിനാന്‍സിന് തങ്ങള്‍ നല്‍കിയിരുന്ന ഇഷ്യൂവര്‍ ക്രെഡിറ്റ് റേറ്റിങ് ബിബി/ബിയില്‍ നിന്ന് ബിബി പ്ലസ്/ ബി ആയി ഉയര്‍ത്തിയിരിക്കുകയാണെന്ന് എസ് ആന്‍റ് പി ഗ്ലോബല്‍ റേറ്റിങ്സ് തങ്ങളുടെ വിലയിരുത്തലില്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ മികച്ച മൂലധനവും വരുമാനവും അടുത്ത 12 മാസത്തേക്ക് നിലനിര്‍ത്തുമെന്നും ശക്തമായ നിയന്ത്രണ സംവിധാനങ്ങളില്‍ നിന്നു നേട്ടമുണ്ടാക്കുമെന്നുമാണ് ഇതു സൂചിപ്പിക്കുന്നത്.
തങ്ങളുടെ ബാലന്‍സ് ഷീറ്റ്, ലാഭക്ഷമത, പ്രവര്‍ത്തന മികവ്, സുസ്ഥിര വളര്‍ച്ചാ തന്ത്രങ്ങള്‍ തുടങ്ങിയവ ശക്തമാക്കാന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ റേറ്റിങിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നിക്ഷേപകരും പങ്കാളികളും ഉപഭോക്താക്കളും ഉള്‍പ്പെടെ എല്ലാവരുടേയും ആത്മവിശ്വാസമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. സുസ്ഥിരതയോടെ വിപണി സാഹചര്യങ്ങളിലൂടെ മുന്നേറാന്‍ തങ്ങള്‍ക്കുള്ള കഴിവില്‍ അവര്‍ വിശ്വസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.