
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റും തൻ്റെ അഞ്ചാമത്തെ ബജറ്റും അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം ഒരു വികസന ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ 2 കോടി രൂപയും, പ്രാദേശികമായി കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതിന് 5 കോടി രൂപയും നൽകും. ( Kerala Budget 2025 )
കാര്‍ഷിക മേഖലയ്ക്കായി 227.40 കോടി രൂപ വകയിരുത്തിയെന്നും, സീ പ്ലെയിന്‍ ടൂറിസം, ഹെലി പാഡുകള്‍, ചെറുവിമാനത്താവളം എന്നിവയ്ക്കായി 20 കോടി രൂപ നൽകുമെന്നും, നെല്ല് വികസനത്തിന് 150 കോടി രൂപ വകയിരുത്തിയെന്നും പറഞ്ഞ ധനമന്ത്രി, വൈക്കം സത്യാഗ്രഹ സ്മാരകത്തിനായി 5 കോടി രൂപ നൽകിയെന്നും, തുഞ്ചന്‍ പറമ്പിന് സമീപം എംടി സ്മാരകത്തിന് 5 കോടി നൽകുമെന്നും അറിയിച്ചു.
മൂന്ന് മുതല്‍ അഞ്ച് ലക്ഷം പുതിയ ജോലികൾ ഉറപ്പാക്കുന്ന മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കുമെന്നും, വന്യജീവി ആക്രമണം തടയാന്‍ 50 കോടിയുടെ പദ്ധതി കൊണ്ടുവരുമെന്നും പറഞ്ഞ അദ്ദേഹം, മുതിര്‍ന്ന പൗരന്മാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ 5 കോടി അനുവദിക്കുമെന്നും, സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ അവതരിപ്പിക്കുമെന്നും അറിയിച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി എന്നിവ നൽകും. വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെൻറ് തുറമുഖമാക്കുമെന്നും, വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് സര്‍വകലാശാലകലില്‍ മികവിൻ്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകിയെന്നും, ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷൻ്റെ ശുപാര്‍ശയില്‍ 7 മികവിൻ്റെ കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കുമെന്നും, കുസാറ്റിന് 69 കോടി രൂപയും, എംജി സര്‍വകലാശാലയ്ക്ക് 62 കോടി, കേരള സര്‍വകലാശാലയ്ക്ക് ഭരണാനുമതി എന്നിവ ലഭിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.
സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഇത് ഇടത്തരം വരുമാനമുള്ളവർക്കായാണ്.നഗരങ്ങളിൽ ഒരു ലക്ഷം വീടുകൾ നിർമ്മിക്കാൻ ഇതിലൂടെ സഹായം ലഭിക്കും. തദ്ദേശ വകുപ്പുകളും ഹൗസിംഗ് ബോർഡും പാർപ്പിട സമുച്ചയങ്ങൾക്ക് പദ്ധതി തയ്യാറാക്കും. പലിശ സബ്സിഡിക്കായി 25 കോടി വകയിരുത്തി. ന്യൂ ഇന്നിംഗ്സ് എന്ന പേരിൽ മുതിർന്ന പൗരൻമാർക്ക് ബിസിനസ് പദ്ധതികൾക്ക് സഹായം നൽകും. കൊച്ചി മുസരീസ് ബിനാലെയ്ക്ക് 7 കോടി രൂപയും, എഐ സ്റ്റാര്‍ട്ടപ്പ് മിഷന് ഒരു കോടി രൂപയും അനുവദിച്ചു.