ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായി രാഹുൽ ഗാന്ധി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഈ വാർത്താസമ്മേളനത്തിന്റെ ഉള്ളടക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.(Rahul Gandhi's crucial press conference ahead of Bihar polls soon)
മുൻപ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, സുപ്രധാനമായ ഏതെങ്കിലും പുതിയ വിവരങ്ങൾ രാഹുൽ ഗാന്ധി പുറത്തുവിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. വോട്ട് ചോരിയെക്കുറിച്ച് ഒരു ഹൈഡ്രജൻ ബോംബ് പിറകെ വരാനുണ്ടെന്ന് അദ്ദേഹം നേരത്തേ സൂചിപ്പിച്ചിരുന്നു. അതാണോ ഇത് എന്നും സംശയിക്കുന്നവരുണ്ട്.
മുൻപ് നടത്തിയ വോട്ട് ചോരി ആരോപണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. വോട്ടർ പട്ടികയിൽനിന്ന് ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളെ നീക്കം ചെയ്തത് തെളിവുകൾ സഹിതം രാഹുൽ ഗാന്ധി അന്ന് സമർത്ഥിച്ചിരുന്നു. അന്ന് അദ്ദേഹം പുറത്തുവിട്ടത് ഒരു ആറ്റം ബോംബ് മാത്രമായിരുന്നെന്നും സൂചിപ്പിച്ചിരുന്നു.
വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങളാണോ, അതോ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ നടത്തിയ കടുത്ത വിമർശനങ്ങളുടെ തുടർച്ചയാണോ ഇന്ന് പ്രതീക്ഷിക്കുന്നത് എന്നതിലാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ (വ്യാഴാഴ്ച) നടക്കാനിരിക്കുകയാണ്. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 1314 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 122 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 11-നും ഫലപ്രഖ്യാപനം 14-നുമാണ്. ഈ നിർണ്ണായക ഘട്ടത്തിലെ രാഹുലിന്റെ വാർത്താസമ്മേളനത്തിന് അതുകൊണ്ട് തന്നെ വലിയ പ്രാധാന്യമുണ്ട്.