പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ.ഡി.എ മഹാസഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ. രാവിലെ 11 മണി വരെയുള്ള ലീഡ് വിവരങ്ങൾ അനുസരിച്ച്, എൻ.ഡി.എ. കേവല ഭൂരിപക്ഷം ഉറപ്പിച്ച് കുതിക്കുകയാണ്.(Next target is West Bengal, says Union Minister)
243 അംഗ ബിഹാർ നിയമസഭയിൽ എൻ.ഡി.എ 190 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മഹാസഖ്യം 50 സീറ്റുകളിലാണ് മുന്നിലുള്ളത്. വിവിധ എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ എൻ.ഡി.എ. സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്ന സൂചനകളാണ് ശക്തമാകുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും തന്റെ സ്ഥാനം നിലനിർത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ബിഹാറിൽ വിജയം ഉറപ്പിച്ചതായി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും പറഞ്ഞു. "അരാജകത്വത്തിന്റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്. കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു. ഇത് വികസനത്തിന്റെ വിജയമാണ്. നമ്മൾ ബിഹാർ നേടി. ഇനി ബംഗാളിന്റെ ഊഴമാണ്."
ജനങ്ങൾ തിരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണെന്നും ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു. തേജസ്വി യാദവ് ചെറിയ കാലയളവിൽ പോലും ഭരണത്തിൽ ഉണ്ടായിരുന്നപ്പോൾ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് ജനങ്ങൾ കണ്ടതാണെന്നും മന്ത്രി ആരോപിച്ചു.
വിജയം ആഘോഷിക്കാനുള്ള വൻ ഒരുക്കങ്ങളിലേക്ക് ബി.ജെ.പി. ക്യാമ്പ് കടന്നിരിക്കുകയാണ്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കുമെന്നും സൂചനകളുണ്ട്.