പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവും വിമർശനവും അഴിച്ചുവിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടിനു വേണ്ടി മോദി എന്തും ചെയ്യുമെന്ന് രാഹുൽ പരിഹസിച്ചു. മുസാഫർപുരിലെ ആർ.ജെ.ഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(Modi will dance for vote, mocks Rahul Gandhi)
"വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങൾ മോദിയോട് പറയുകയാണെങ്കിൽ അദ്ദേഹം വേദിയിൽ നൃത്തംചെയ്യും," രാഹുൽ പറഞ്ഞു. ഛാഠ് പൂജയെക്കുറിച്ച് പരാമർശിച്ചും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചു.
ഡൽഹിയിലെ മലിനമായ യമുനാനദിയിൽ ഭക്തർ പ്രാർഥിക്കുമ്പോൾ, പ്രധാനമന്ത്രി 'പ്രത്യേകമായി നിർമിച്ച' കുളത്തിൽ മുങ്ങിക്കുളിച്ചെന്ന് അദ്ദേഹം പരിഹസിച്ചു. "നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നീന്തൽക്കുളത്തിൽ കുളിക്കാൻ പോയി. അദ്ദേഹത്തിന് യമുനാനദിയുമായോ ഛാഠ് പൂജയുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വേണ്ടത് നിങ്ങളുടെ വോട്ടുകൾ മാത്രമാണ്," രാഹുൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയെ കൂടാതെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബി.ജെ.പി. ബിഹാറിനെ നിയന്ത്രിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.
സംസ്ഥാനത്ത് ഇരുപത് കൊല്ലം ഭരണത്തിലിരുന്നിട്ടും പിന്നാക്കവിഭാഗക്കാർക്കുവേണ്ടി നിതീഷ് യാതൊന്നും ചെയ്തില്ലെന്നും രാഹുൽ വിമർശിച്ചു. "അവർ നിങ്ങളുടെ വോട്ടുകൾ കൊള്ളയടിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർ മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും തിരഞ്ഞെടുപ്പുകളിൽ കവർച്ച നടത്തി. ബിഹാറിലും അവർ അതിനായി പരമാവധി ശ്രമിക്കും," രാഹുൽ ഗാന്ധി ആരോപിച്ചു.
രണ്ട് ഘട്ടമായി നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബർ ആറിനാണ്. രണ്ടാംഘട്ടം നവംബർ 11-ന് നടക്കും. വോട്ടെണ്ണൽ നവംബർ 14-നാണ്.