ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ നടന്നത് 'വോട്ട് കൊള്ളയാണെന്ന്' കോൺഗ്രസ് വിലയിരുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(KC Venugopal on Bihar election results, meeting at Kharge's residence)
ബിഹാർ തിരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും ഫലം കൃത്യമായി വിശകലനം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. "അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്." ഈ വിഷയത്തിൽ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനായി ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും.
ആർജെഡി നേതാവ് തേജസ്വി യാദവുമായി സംസാരിച്ചതായും ബിഹാർ ഫലം 'ഇന്ത്യാ സഖ്യം' ഒന്നിച്ച് വിശകലനം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. ബിഹാർ ഫലത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ശക്തമായ അതൃപ്തി രേഖപ്പെടുത്തുന്നതിൻ്റെ സൂചനയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്.