പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി. 20 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 122 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും.(Final phase of voting begins in Bihar, heavy security )
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണി വരെ നീണ്ടുനിൽക്കും. ഈ ഘട്ടത്തിൽ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 45,339 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതിൻ്റെ പശ്ചാത്തലത്തിൽ, രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിക്കുന്നത്.
ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.
അതേസമയം, ബിഹാർ തിരഞ്ഞെടുപ്പിനിടെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും എന്നത് ശ്രദ്ധേയമാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ബിഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ എഴുതി നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിഹാർ കൂടാതെ, തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും എസ്.ഐ.ആറിനെതിരായ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.