തിരുവനന്തപുരം: ബിഹാർ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ വിശ്വസിക്കാൻ പറ്റാത്ത ഒരു ഏജൻസിയായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. "ഒന്നിലും ഒരു കൂസലും ഇല്ലാത്ത അവസ്ഥയാണ്. പെരുമാറ്റ ചട്ടം ലംഘിക്കപ്പെട്ടു, പണം ഒഴുകി," കെ.സി. വേണുഗോപാൽ ആരോപിച്ചു.(Election Commission has become an agency that cannot be trusted, KC Venugopal on Bihar defeat)
ബിഹാർ തിരഞ്ഞെടുപ്പിൽ സി.പി.എം. നേതൃത്വം കാണിച്ച നിസ്സംഗതയെയും അദ്ദേഹം വിമർശിച്ചു. "സി.പി.എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറി ബിഹാറിൽ പോയില്ല. ഏക സി.പി.എം. മുഖ്യമന്ത്രിപോലും പ്രചാരണത്തിന് പോയില്ല. എന്നാൽ, കോൺഗ്രസ് നേതാക്കൾ എല്ലാവരും ബിഹാറിൽ സജീവമായിരുന്നു."
അരൂർ ഉയരപ്പാതയിലെ അപകടവുമായി ബന്ധപ്പെട്ട് കരാർ കമ്പനിക്കെതിരെ കർശന നടപടി വേണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. കരാർ കമ്പനിയെ ഉടൻ ബ്ലാക്ക് ലിസ്റ്റ് ചെയ്യണം.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നത്. സങ്കീർണമായ ജോലികൾ നടക്കുമ്പോൾ എൻ.എച്ച്.എ.ഐ. (NHAI) ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നില്ല.
"വാഹനങ്ങൾ കടത്തി വിടാൻ ആരാണ് അനുവാദം നൽകിയത്?" എന്ന് ചോദിച്ച അദ്ദേഹം, ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിർമ്മാണ കാലയളവിൽ 40-ൽ അധികം പേർ മരിച്ചു. ഓരോ മരണത്തിന് ശേഷവും അപകടങ്ങൾ ഒഴിവാക്കാൻ സർക്കാർ എന്ത് ചെയ്തു എന്ന് വിശദീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.