പട്‌ന: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. ആരാകും വിജയഭേരി മുഴക്കി അധികാരം നേടുക എന്ന ജനവിധി ഇന്ന് അറിയാം. ഇന്ന് രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ പത്ത് മണിയോടെ ആദ്യഘട്ട ട്രെൻഡുകൾ വ്യക്തമാകും.(Bihar elections, The verdict of people will be known today)
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം സംസ്ഥാനത്ത് എൻ.ഡി.എ. മഹാഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഒരു സർവേ ഫലവും മഹാസഖ്യത്തിന് കേവലഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്ന ഫലങ്ങളുണ്ടെങ്കിലും, മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ആരും പ്രവചിച്ചിട്ടില്ല.
എന്നാൽ, യുവ നേതാവായ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെയാളുകൾ താൽപര്യപ്പെടുന്നു എന്ന് വിവിധ സർവേകൾ ചൂണ്ടിക്കാട്ടുന്നു. പ്രശാന്ത് കിഷോറിൻ്റെ 'ജൻ സുരാജ്' പാർട്ടിക്ക് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയില്ലെന്നും സർവേകൾ വിലയിരുത്തുന്നു.
"ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കുമപ്പുറത്തെ വലിയ മാറ്റമാണ്," എന്ന് ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത് തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകാമെന്ന സൂചന നൽകുന്നു. ഫലം പുറത്തുവരുമ്പോൾ നിലവിലെ പ്രവചനങ്ങൾ ശരിയാകുമോ അതോ ബിഹാറിൽ അട്ടിമറി ഉണ്ടാകുമോ എന്ന് ഇന്നറിയാം.