
സ്വകാര്യകമ്പനിയുമായുള്ള കരാറിനെത്തുടർന്ന് താൻ ഉപയോഗിച്ചിരുന്ന ലംബോർഗിനി ഉറൂസ് ഒരു ആരാധകന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇപ്പോൾ തന്റെ രണ്ടാമത്തെ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ് താരം. എന്നാൽ, ഹിറ്റ്മാന്റെ പുതിയ കാറിന്റെ നമ്പറാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ലംബോര്‍ഗിനി ഉറുസിന്റെ കാര്‍ നമ്പറായ 3015 ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രോഹിതിന്റെ മക്കൾ സമൈറയുടെയും അഹാന്റെയും ജനനതീയതികള്‍ കൂട്ടിചേര്‍ത്താണ് കാര്‍ നമ്പര്‍ കൊടുത്തിട്ടുള്ളത്. 2018 ഡിസംബര്‍ 30 നാണ് മകള്‍ സമൈറ ജനിക്കുന്നത്, മകന്‍ അഹാന്‍ 2024 നവംബര്‍ 15 നും.
ലംബോര്‍ഗിനി മുംബൈ ഡീലര്‍ഷിപ് രോഹിത് ശര്‍മക്ക് വാഹനം എത്തിക്കുന്നതായുള്ള വീഡിയോയിലാണ് പുതിയ അപ്‌ഡേറ്റ്. ഓറഞ്ച് നിറമാണ് (അരാന്‍സിയോ ആര്‍ഗോസ്) പുതിയ ലംബോര്‍ഗിനിക്ക്. മുന്‍ മോഡലുകളില്‍ നിന്ന് ഉറുസ് എസ്ഇ തികച്ചും വ്യത്യസ്തമാണ്. പുതിയ എല്‍ഇഡി മാട്രിക്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. സിഗ്നേച്ചര്‍ വൈ-മോട്ടിഫില്‍ നിന്ന് വ്യത്യസ്തമാണ് എല്‍ഇഡി സിഗ്നേച്ചര്‍. ബംപറും കൂടുതല്‍ ആക്രമണാത്മകമായ ഗ്രില്‍ അസ്സംബ്‌ളിയുമാണ് മറ്റു പ്രത്യേകതകള്‍. 23 ഇഞ്ച് ടയറുകളും ഉള്‍പ്പെടുന്നു.
രോഹിത് ശര്‍മയുടെ ലംബോര്‍ഗിനി ഉറുസ് എസ്ഇ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 620hp യും 800Nm ഉം ഉല്‍പാദിപ്പിക്കുന്നു. 25.9kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ഉള്‍ക്കൊള്ളുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായി പ്രവര്‍ത്തിക്കുന്നതിനായി എഞ്ചിന്‍ വിപുലമായി പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.