ന്യൂഡൽഹി: രാജ്യത്തെ വിമാനക്കമ്പനികളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുടെ കാര്യത്തിൽ എയർ ഇന്ത്യ മുന്നിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. വ്യാഴാഴ്ച ലോക്സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. എയർ ഇന്ത്യയുടെ പത്തിൽ ഏഴ് വിമാനങ്ങളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.(Recurring faults in seven out of ten Air India flights, Central government expresses concern)
കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് സർവീസ് നടത്തുന്ന 377 വിമാനങ്ങളിൽ ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ സിംഹഭാഗവും എയർ ഇന്ത്യ ഗ്രൂപ്പിന്റേതാണ്. പരിശോധിച്ച 166 വിമാനങ്ങളിൽ 137 എണ്ണത്തിലും തകരാറുകൾ കണ്ടെത്തി.എയർ ഇന്ത്യ എക്സ്പ്രസിൽ പരിശോധിച്ച 101 വിമാനങ്ങളിൽ 54 എണ്ണത്തിൽ പ്രശ്നങ്ങളുണ്ട്.
ഗ്രൂപ്പിന് കീഴിലുള്ള 267 വിമാനങ്ങളിൽ 191 എണ്ണവും തകരാറുകളുടെ പട്ടികയിലാണ്. അതായത് പരിശോധിച്ച വിമാനങ്ങളുടെ 72 ശതമാനവും സാങ്കേതിക പ്രശ്നങ്ങളുള്ളവയാണ്. മറ്റ് പ്രമുഖ വിമാനക്കമ്പനികളിലും തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും എയർ ഇന്ത്യയെ അപേക്ഷിച്ച് നിരക്ക് കുറവാണ്.
ഇൻഡിഗോയിൽ 405 വിമാനങ്ങളിൽ 148 എണ്ണത്തിൽ തകരാറുകൾ കണ്ടെത്തി. സ്പൈസ് ജെറ്റിൽ 43 വിമാനങ്ങളിൽ 16 എണ്ണത്തിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനയാത്രക്കാരുടെ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.



